ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)
മത്തായി 13-ലെ ഉപമകൾ മത്തായി 13-ലെ ഉപമകൾ പറയുവാൻ ഇടയായ പൊതുവായ പശ്ചാത്തലം നമുക്ക് പരിശോധിക്കാം. ദൈവരാജ്യത്തിന്റെ വരവിനെ കുറിച്ച് യഹൂദന്മാർക്കു വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. മശിഹാ അവരെ രാഷ്ട്രീയമായി രക്ഷിക്കുമെന്നും അവർ കരുതി. യോഹന്നാനും ദൈവരാജ്യത്തിന്റെ വരവിനെ ദുഷ്ടന്മാരുടെ ന്യായവിധിയായി കണ്ടു. മത്തായി 3:10 : “ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.” ഈ പശ്ചാത്തലത്തിലാണ് നമ്മുടെ കർത്താവു ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിച്ചു വന്നത്. യേശുവിനെ ദൈവത്തിന്റെ മശിഹയായി അംഗീകരിച്ച സ്നാപക യോഹന്നാന് പോലും യേശുക്രിസ്തുവിന്റെ പ്രസംഗത്തിൽ സംശയം വന്നു. യേശു ക്രിസ്തു ദൈവരാജ്യം സമീപിച്ചു എന്നും ദൈവരാജ്യം അവരുടെ മദ്ധ്യേ ഉണ്ട് എന്നും പറയുമ്പോൾ തന്നെ ദുഷ്ടന്മാർ ന്യായം വിധിക്കപ്പെടുന്നില്ല എന്ന വസ്തുത യോഹന്നാനെ സംശയാലുവാക്കി. യോഹന്നാനെ തടവിലാക്കി കാരാഗൃഹത്തിൽ അടച്ചപ്പോൾ അവന്റെ സംശയം വർധിച്ചു. കർത്താവിന്റെ രാജ്യം വന്നെങ്കിൽ അതിനെക്കുറിച്ച് പ്രസംഗിച്ചവൻ എന്തുകൊണ്ട് കാരാഗൃഹത്തിൽ അടയ്ക്കപ്പെടുന്നു എന്നവൻ ചിന്തിച്ചു...